ഹൈദരാബാദ്: സോഷ്യല്‍ മീഡിയയില്‍ തരംഗമാകാൻ പല തരത്തിലുള്ള സാഹസിക നിറഞ്ഞ റീൽസ് ചിത്രീകരണം സര്‍വ സാധാരണമാണ്. എന്നാൽ ഇത്തരം സാഹസികത നിറഞ്ഞ പ്രവൃത്തികള്‍ സാധാരണക്കാരുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്നു. ട്രെയിനുകള്‍ ചീറിപ്പായുന്ന റെയിൽവേ ട്രാക്കിലൂടെ കാറുമായി യാത്ര ചെയ്‌താല്‍ എങ്ങനെയിരിക്കും? ഇത്തരത്തില്‍ അപകടം നിറഞ്ഞ മരണക്കളിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. റീൽസ് ചിത്രീകരണത്തിന് വേണ്ടി റെയില്‍ ട്രാക്കിലൂടെ ഏഴ് കിലോമീറ്ററോളം കാര്‍ ഓടിച്ച് ഒരു യുവതിയാണ് സാഹസിക യാത്ര നടത്തിയത്. തെലങ്കാനയിലെ രംഗറെഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൃത്യസമയത്ത് നാട്ടുകാർ ഇടപെട്ടതിനാൽ വലിയൊരു അപകടം ഒഴിവായി. ഏറെ പണിപ്പെട്ടായിരുന്നു നാട്ടുകാർ കാർ നിർത്തിച്ച് യുവതിയെ പുറത്തിറക്കിയത്. നാഗുലപ്പള്ളി-ശങ്കർപ്പള്ളി റെയിൽവേ ട്രാക്കിൽ വച്ചാണ് സംഭവം. ട്രാക്കിനരികിലൂടെ രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് റെയില്‍വേ ട്രാക്കിലൂടെ കാർ ഓടിക്കുന്നത് ശ്രദ്ധിച്ചത്. അമ്പരന്ന നാട്ടുകാർ ഓടിക്കൂടി കാർ നിർത്തിച്ചു. അമിത വേഗതയിലായിരുന്നു വാഹനമെന്നും നാട്ടുകാര്‍ പറയുന്നു. ആദ്യമൊന്നും യുവതി കാറിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിച്ചില്ല. കാറിൽ നിന്നും നാട്ടുകാര്‍ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വാഹനം ഓടിച്ചത് ലഖ്‌നൗവ് സ്വദേശിനിയായ സോണി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്‌തുവരികയാണ് ഇവര്‍. ഏകദേശം 7 കിലോമീറ്ററാണ് റെയില്‍വേ ട്രാക്കിലൂടെ ഇവര്‍ കാർ ഓടിച്ചത്. റീൽസ് ചിത്രീകരണത്തിൻ്റെ ഭാഗമായിരുന്നു ഇതെന്ന് യുവതി പറഞ്ഞു. സമയോജിതമായ ഇടപെടൽ കൊണ്ട് വലിയ അപകടം ഒഴിവായതില്‍ ആശ്വസിക്കുകയാണ് നാട്ടുകാർ....