കോഴിക്കോട് : കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ വ്യാപകമായി പുഴ വെള്ളം കയറി. ചാലിയാറും, ഇരുവഞ്ഞിയും, ചെറുപുഴയും, മാമ്പുഴയും ചാലിപ്പുഴയും കരകവിഞ്ഞതോടെ വിവിധ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. പുഴകൾ നിറഞ്ഞ് കവിഞ്ഞതോടെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കൊടിയത്തൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, മുക്കം, കാരശ്ശേരി, തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പുഴവെള്ളം കയറിയിട്ടുണ്ട്. പലയിടങ്ങളിലേക്കും ബസുകള്‍ ഉൾപ്പെടെയുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ചാലിയാറും ചെറുപുഴയിലും ചുറ്റപ്പെട്ട മാവൂർ പഞ്ചായത്തിലെ മിക്ക ഇടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളിൽ വെള്ളം കയറിയതോടെ കാൽനട യാത്ര പോലും പറ്റാത്ത സാഹചര്യമുണ്ട്. അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായതോടെ വെള്ളം കയറിയ വീടുകളിൽ നിന്നും പലർക്കും വീട്ടുസാമഗ്രികൾ മാറ്റാൻ പോലും കഴിയാതെ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നു പ്രദേശ വാസിയായ ആയിഷ പറഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിലെ ചാലിപ്പുഴയിലും ചെറുപുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഈ ഭാഗത്തേക്ക് ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. മഴ ഇതേ നിലയിൽ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിൻ്റെ രൂക്ഷത ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.